തിങ്കളാഴ്‌ച, മാർച്ച് 26

പോതുജനത്തെ കഴുതയാക്കുന്ന രാഷ്ട്രീയ കുതിര കച്ചവടം

കേരളത്തില്‍ ഇത് ഉപ തിരഞ്ഞെടുപ്പിന്റെ കാലമാണ് .പിറവത്തിനു ശേഷം ഇനി നെയ്യാറ്റിന്‍കര. അതിനു ശേഷം എവിടെ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ല. പിറവത്ത് തിരഞ്ഞെടുപ്പ് വന്നത് യാദൃശ്ചികമായാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ അത് ഒരിക്കലും ഒഴിച് കൂടാന്‍ ആവില്ല എന്നതാണ് യാഥാര്‍ത്ഥ്യം . എന്നാല്‍  നെയ്യാറ്റിന്‍കരയില്‍ എത്തുമ്പോള്‍ കാര്യം അങ്ങനെ അല്ല. അഞ്ചു വര്ഷം MLA ആയിരിക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു പ്രതിനിധി, കേവലം തന്‍റെ സ്വാര്‍ത്ഥ മോഹത്തിന്നായി തല്‍സ്ഥാനം  വലിച്ചെറിഞ്ഞത് ജനാധിപത്യത്തില്‍ പൊറുക്കാന്‍ ആകാവുന്ന ഒന്നല്ല. വോട്ടു ചെയ്ത ജനങ്ങളെ  മണ്ടന്‍മാരാക്കി കൊണ്ട്   ജനങ്ങള്‍ ക്ക് മുന്‍പില്‍ കൊഞ്ഞനം കുത്തുന്ന ഇത്തരം രാഷ്ട്രീയ ആഭാസത്തിനു ചുക്കാന്‍ പിടിച്ചത് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ ആണ് എന്നത് ഇപ്പോള്‍ ഏറെക്കുറെ ജനങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ടാകും. രാജി വച്ച ഒഴിവിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആ മത്സരത്തില്‍  വിരുദ്ധ ചേരിയില്‍ നിന്ന് മത്സരിക്കാന്‍  തയ്യാറെടുക്കുകയാണ് നമ്മുടെ ബഹുമാന്യ മുന്‍ MLA .  ഒരു തിരഞ്ഞെടുപ്പ് കേരളത്തിന്‌ നഷ്ടപ്പെടുത്തുന്നത്  കോടികളാണ്. ഈ കോടികള്‍ ഉണ്ടെങ്കില്‍ നമുക്ക് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നിരിക്കെ തികച്ചും ധിക്കാരപരമായ ഇത്തരം നടപടികള്‍ കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ അംഗീകരിക്കാന്‍   പാടില്ല എന്നതാണ് എന്‍റെ പക്ഷം.  ഇത്തരം അവസര വാദികള്‍ ഇനി കേരളത്തില്‍ ഉണ്ടാകാതെ ഇരിക്കണം എങ്കില്‍ നെയ്യാറ്റിന്‍ കരയിലെ  പ്രബുദ്ധരായ വോട്ടര്‍മാര്‍ ഒരു പുതു മാതൃക കാട്ടണം. ജനങ്ങള്‍ക്ക്‌ അവകാശപ്പെട്ട പണം. സ്വര്തലാഭാതിനായി നശിപ്പിച്ചുകൊണ്ട് നികുതികള്‍ വര്‍ധിപ്പിച്ചു പണം സ്വരൂപിക്കുന്ന ഇത്തരം രാഷ്ട്രീയ നിലപാടിന് എതിരായിരിക്കണം ഇത്തവണ ജനങ്ങള്‍ ഒന്നിക്കേണ്ടത്. അതിനു കഴിഞ്ഞില്ലെങ്ങില്‍, കേരളത്തിലെ ഒട്ടു മിക്ക മണ്ഡലങ്ങളിലും ഇനി ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കേണ്ടി വരും. കാരണം ഇത് നല്ല ഒരു രാഷ്ട്രീയ വ്യവസായമായി കണ്ടു വരുമാനം ഉണ്ടാക്കാന്‍ നമ്മുടെ ജനന പ്രതിനിധികള്‍ ചിന്തിച്ചു തുടങ്ങും . കേരളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ കുതിരക്കച്ചവട സംസ്കാരം ഇവിടെ വേരോടാന്‍ മലയാളികളായ നാം ഒരിക്കലും അനുവദിക്കാന്‍ പാടില്ല. അതിനായി നെയ്യാറ്റിന്‍ കരയിലെ രാഷ്ട്രീയ പ്രബുദ്ധരായ   സമ്മതിദായകര്‍  ബാലറ്റിലൂടെ  മറുപടി പറയും എന്ന് നമുക്ക് വിശ്വസിക്കാം.



ബുധനാഴ്‌ച, മാർച്ച് 21

കേരളം അരാഷ്ട്രീയ സമൂഹമായി മാറുന്നോ?

കേരളം കണ്ട ഏറ്റവും ആവേശമേറിയ ഒരു ഉപ തിരഞ്ഞെടുപ്പായിരുന്നു പിറവത്ത്  നടന്നത്. അതിന്റെ പരിസമാപ്തിയും ഏകദേശം നാമെല്ലാം കരുതിയിരുന്നതുപോലെ തന്നെ വന്നു ഭാവിക്കുകയും ചെയ്തു.  UDF അനുകൂല മണ്ഡലമായ പിറവത്ത് ജയിച്ചുകയറാം എന്നൊരു തോന്നല്‍ അല്പമെങ്ങിലും ഇടതു പക്ഷത്തിനു ഉണ്ടായതു ശ്രീ ജേക്കബ്‌ അവര്‍ഗള്‍ക്ക് ഉള്ള ജനസമ്മതി കണക്കിലെടുത്താണ്.അല്ലെങ്ങില്‍ കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു നല്ല മത്സരം പോലും നടത്താന്‍ ഇടതു പക്ഷത്തിനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളം കഴിഞ്ഞ വര്ഷം പൊതു തിരഞ്ഞെടുപ്പിലേക്ക് പോയപ്പോള്‍ ഉണ്ടായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് അല്പം മാറിയിട്ടുണ്ട് എന്നത് യഥാര്‍ത്ഥ വസ്തുതയാണ്. അത് ഇടതോട്ടല്ല എന്ന് നമ്മുടെ സഖാക്കള്‍ മനസിലാക്കിയാല്‍ നന്ന്. ഇതിനു കാരണം മറ്റാരുമല്ല,. ഇവിടത്തെ ഇടതു പക്ഷ നേതൃ സ്ഥാനത്തിരിക്കുന്ന കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളാണ്. ചേരി തിരിഞ്ഞു പടവെട്ടുന്ന ഈ രാഷ്ട്രീയ പാര്‍ടികളെ ജനം എങ്ങനെ വിശ്വസിക്കാനാണ്.  സ്വന്തം പാര്‍ട്ടിയിലെ പടല പിണക്കങ്ങള്‍ തീര്‍ക്കാന്‍ പോലും കഴിയാതെ, ജനം കൊടുത്ത അഞ്ചു വര്‍ഷത്തെ  ഭരണം കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിയാനാവാത്ത ഇടതു പക്ഷത്തിനു എങ്ങനെ ജനങളുടെ പ്രശ്നങ്ങളെ ശരിയായ രീതിയില്‍ സമീപിക്കാന്‍ ആകും . രാഷ്ട്രീയ വിവേകമുള്ള കേരളത്തിലെ ജനങ്ങളെ മതത്തിന്‍റെ പേരിലും ജാതിയുടെ പേരിലും കൂട്ടുചേരാന്‍ ഇടതു പക്ഷവും ഒരു കാരണമായി എന്നത് നിര്‍ഭാഗ്യകരമായി പോയി എന്ന് പറയേണ്ട ഒരു അവസ്ഥയാണ്. ജനങ്ങള്‍ അരാഷ്ട്രീയ വാദത്തെ  പ്രോത്സാഹിപ്പിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് കേരളത്തിന്റെ മതേതര സ്വഭാവമാണ്. മത നിരപേക്ഷ സര്‍കാര്‍ എന്ന് സ്വയം കൊട്ടിഖോഷക്കുന്ന UDF ഒരു സ്വയം വിമര്‍ശനത്തിനു തുനിഞ്ഞാല്‍ അത് നന്നായിരിക്കും. സര്‍വ മതസന്ഖടനകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടപെടാം എന്നാ അവസ്ഥ സ്രിഷ്ടിക്കുകവഴി. കൊണ്ഗ്രെസ്സ് പാര്‍ട്ടി തങ്ങളുടെ ശവകുഴി തോണ്ടുന്ന അവസ്ഥയിലാണ്. കേരളത്തില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നില്‍ വയ്ക്കാവുന്നതാണ്. അത്തരം പ്രശ്നങ്ങള്‍  സമവായത്തോടെ കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ടികള്‍ തയ്യാറാവുകയും വേണം. അതിനു പകരം ജാതി തിരിച്ചു  MLA ,മന്ത്രി സ്ഥാനങ്ങള്‍ വീതിക്കുകവഴി നാം സൃഷ്ടിക്കുന്നത് ഒരു അരാഷ്ട്രീയ സമൂഹത്തെയാണ്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവര്‍ക്ക് പൊതുജനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആകില്ല . അവര്‍ ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം പ്രതിനിധി ആയി മാറിയാല്‍ എങ്ങനെ നമുക്ക് തെറ്റുപറയാന്‍ ആകും. ഒരു പക്ഷെ കേരളത്തില്‍ ഇനി വരാന്‍ പോകുന്ന കാലങ്ങളില്‍ മത്സരിക്കാന്‍ ഒപോകുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആയിരിക്കില്ല . ഹിന്ദുവും, ക്രിസ്ത്യനും മുസ്ലിമുമായിരിക്കും. അവരവര്‍ക്ക് ആധിപത്യമുള്ള ഇടങ്ങളില്‍ അവര്‍ ജയിച്ചു വരും. ഭരണവും നടത്തും. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി കൂടുതല്‍ സ്വാധീനം കൊടുക്കുക വഴി, കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വയം നശിക്കുകയാണ്. ഇന്ന് കോണ്‍ഗ്രസ്‌ എടുക്കുന്ന നിലപാടുകള്‍ തെറ്റായിരുന്നു എന്ന് കാലം തെളിയിക്കും എന്ന  കാര്യത്തില്‍ സംശയം ഇല്ല. ( സ്വര്തമോഹികളല്ലാത്ത നല്ല കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇപ്പോള്‍ തന്നെ അത് മനസിലാക്കിയിട്ടുണ്ടാകും എന്നാണു എന്റെ തോന്നല്‍  ). ഒരു കാര്യം നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ മനസിലാക്കേണ്ടത് ജാതിമത പ്രസ്ഥാനങ്ങള്‍ നയിക്കപെടുന്നവരുടെ  തല്പര്യങ്ങലെക്കാള്‍    നയിക്കുന്നവരുടെ താല്പര്യങ്ങള്‍ക്ക് ആണ് മുന്‍‌തൂക്കം നല്‍കുന്നത്.