രാവിലെ കണ്ട പുതിയ വാർത്ത തികച്ചും ആശ്ചര്യം ഉളവാക്കുന്ന ഒന്നായിരുന്നു. കേരളത്തിൽ ശ്രീ വെള്ളാപ്പള്ളി നടെശൻ അവർഗൾ വക ഒരു പുതിയ രാഷ്ട്രീയ പാർടി വരുന്നു. മലയാളി ചാനലുകൾക്ക് ദീർഖ നാൾ ചര്ച്ച ചെയ്യാൻ ഒരു വിഷയം വേണമായിരുന്നു അത് ഏതായാലും ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നു. പെയിഡും അണ്‍പെയിഡും ആയ വാർത്തകളുമായി ഇനി ചാനലുകള്ക്ക് മറ്റൊരു ചാകരകാലം കൂടി .
ഈ പാർടി ജന്മം കൊള്ളുന്നതിന്റെ കാരണം മറ്റൊന്നല്ല .പോയ ഭരണകാലങ്ങളിൽ തങ്ങൾക്കു വേണ്ട പരിഗണന കിട്ടിയില്ല . അതായത് ആവശ്യമായ മന്ത്രിസ്ഥാനങ്ങൾ, എയ്ഡ്‌ഡ സ്കൂളുകൾ , സ്വാശ്രയ കോളേജൂകൾ , ബോർഡുകളുടെ ചെയർ മാൻ സ്ഥാനങ്ങൾ എന്നിങ്ങനെ പോകുന്നു നീണ്ട ലിസ്റ്റ് . കേരളത്തിലെ ജനങ്ങൾ ഇടതു - വലതു പക്ഷം ചേർന്ന് മാറി മാറി ഭരിച്ചു പോകുന്ന ഈ അവസ്ഥയിൽ ജാതിയുടെ അടിസ്ഥാനത്തിൽ വോട്ടു ബാങ്ക് സൃഷ്ടിച്ചു ഒരു മാറ്റം കൊണ്ട് വരാം എന്നാണ് ഇക്കൂട്ടർ കരുതുന്നത്. അതിൽ അവരെ തെറ്റ് പറയാൻ ആകില്ല കാരണം ഇപ്പോൾ കേരളത്തിൽ ജനാധിപത്യഭരണമാണ് നടക്കുന്നത് എന്ന് തീർത്തു പറയാൻ ആകില്ല. ജാതി മത കൂട്ടായ്മകലുടെയും സ്വജനപക്ഷപാത രാഷ്ട്രീയക്കാരുടെയും കയ്യിലാണ് ഇന്നത്തെ ജനാധിപത്യം. അപ്പോൾ നാടോടുമ്പോൾ നടുവേ ഓടണം എന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ അവരെ കുറ്റപ്പെടുത്താൻ ആകില്ല. പക്ഷെ കേരള മണ്ണിൽ ഇത് എത്രത്തോളം വിജയം കൈവരിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു . അരുവിക്കരയിൽ പി സി ക്കുവേണ്ടി ഉണ്ടാക്കിയ പാർട്ടിയെ കെട്ടുകെട്ടിച്ച രാഷ്ട്രീയ ബുദ്ധി രാക്ഷസന്മാരുടെ നാടാണ് കേരളം. മൂന്നാമനെ വട്ടപ്പൂജ്യമാകാൻ പോന്ന തന്ത്രങ്ങൾ ഇപ്പോൾ ഇടതു - വലതു കൂട്ടയ്മയിൽ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ഇതിനെ മറികടക്കാൻ അത്ര എളുപ്പമല്ല എന്ന് ഇക്കൂട്ടർ അറിയു ന്നോ ആവോ?
ഏതായാലും ഭരണത്തിന്റെ സുഖം അനുഭവിച്ചു വശായ വലതു നേതാക്കൾ അല്പം വിഭ്രാന്തിയിലാണ്. തങ്ങൾക്കു കിട്ടുന്നതിന്റെ ഒരു ഭാഗം ഇനി ഇവരുമായി പങ്കു വക്കേണ്ടി വരുമോ എന്നതാണ് ഈ വിഭ്രാന്തിക്ക് കാരണം. ഇടതു നേതാക്കളുടെ കാര്യം നേരെ തിരിച്ചാണ്. കൂടെ നിന്നവരെ വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടു ഇപ്പോൾ പുറകെ നടക്കേണ്ട ഗതിയിലാണ്. വടക്കുള്ളവരാണ് കേമന്മാർ എന്ന് കരുതി തെക്കുള്ളവരെ പിണക്കി .ഇപ്പോൾ തെക്കുള്ളവർ പുതിയ പ്രസ്ഥാനവുമായി വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ കാപിറ്റൽ പണിഷ്മെന്റിന് വിധിക്കപ്പെട്ടവരെ ആശ്രയിക്കേണ്ട നിലയിലാണ് . ഏതായാലും പാര്ടിക്കുള്ളിലെ ആശയപ്പൊര് ഇനി ഒരു വിഷയമാവില്ല എന്ന് അണികൾക്ക് ആശ്വസിക്കാം . ചുവരുണ്ടങ്കിലല്ലേ ചിത്രമെഴുതാൻ പറ്റു.
ജനാധിപത്യ കേരളത്തിന് ഒട്ടും ആശാവഹമല്ലാത്ത ഒരു വാര്ത്തയാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. മതങ്ങൾക്കതീതമായി ചിന്തിക്കുകയും പരസ്പരം സമന്വയതോടെ കഴിയുകയും ചെയ്യുന്ന പാവം കേരളീയന്റെ മനസിലേക്ക് ജാതിയുടെയും മതത്തിന്റെയും വിത്തുകൾ പാകി സ്വാർത്ഥ ലാഭം കൊയ്യുന്ന എല്ലാ രാഷ്ട്രീയക്കാരും ഒന്ന് മനസിലാക്കുന്നത് നന്നാകും നിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു നാൾ വിദൂരമല്ല.