മഴയും മനസ്സും
പുറത്ത് മഴ തിമിര്ത്തു പെയ്യുകയാണ്. കലവര്ഷത്തിന്റെ ശക്തി കുറയും എന്ന നിരീക്ഷകരുടെ വിലയിരുത്തൽ ശരിയല്ല എന്ന് തെളിയിക്കുന്ന വിധമാണ് മഴയുടെ ശക്തി . ശരീരത്തിൽ തണുപ്പ് കയറി തുടങ്ങിയിരിക്കുന്നു. ഫ്ലാസ്കിൽ നിന്നും കട്ടൻ കാപ്പി ഗ്ലാസ്സിലേക്ക് പകര്ന്നു . ഏതായാലും ഈ വര്ഷം മഴ കുറഞ്ഞു എന്ന് ആരും പരാതിപ്പെടില്ല. അകത്തുനിന്നു അമ്മയുടെ ശാപവാക്കുകൾ കേൾക്കുന്നു.
എന്തൊരു നശിച്ച മഴ !.
ഏതാണ്ട് രണ്ടാഴ്ച മുൻപ് ഇതേപോലോ രു ശാപം കേട്ടിരുന്നു.
ഈ നശിച്ച ചൂടിനു എന്നാണു ഒരു അറുതി !.
കട്ടൻ കാപ്പി പകര്ന്നു തന്ന ചൂടിൽ അല്പം ആശ്വാസം തോന്നി. വീടിന്റെ മുകളിൽ പതിക്കുന്ന വെള്ളം താഴോട്ട് ഒഴുകുന്നതിന്റെ കാതടപ്പിക്കുന്ന ശബ്ദം . ഏതായാലും ഈ വര്ഷം പവർ കട്ടും ജലക്ഷാമവും ഉണ്ടാകില്ല എന്ന് കരുതാം.സമയം കടന്നു പോയി. കാപ്പി പകർന്നു തന്ന ചൂട് ഇപ്പോൾ ശരീരത്തിൽ നിന്ന് വിട്ടു പോയിരിക്കുന്നു . കട്ടിലിൽ നിന്നും പുതപ്പ് എടുത്തു പുതച്ചു. നാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളതിലായിരിക്കുന്നു . ഇനിയിപ്പോൾ എന്തെല്ലാമാണോ കരുതിവച്ചിരിക്കുന്നത് ?. ഈശ്വരോ രക്ഷതു!. ഉറക്കം വരുന്നില്ല എന്നാലും കട്ടിലിൽ കിടന്നു. ഇടയ്ക്കു അമ്മയുടെ മുറിയിൽ നിന്ന് ചുമ കേട്ടു . കാലാവസ്ഥ മാറിയതിന്റെയായിരിക്കും . അമ്മക്കിപ്പോൾ പ്രായത്തിന്റെ അസ്വസ്ഥതകൾ കാണിച്ചു തുടങ്ങിയിരിക്കുന്നു വൈദ്യരുടെ മരുന്നൊന്നും തീരെ പറ്റുന്നില്ല. അല്ലെങ്കിലും ഇത്തരം കാലാവസ്ഥകളിൽ ആയുർവേദത്തിനു ചില പരിമിതികൾ ഉണ്ടാവും . നല്ല ഒരു അലോപ്പതി ഡോക്ടറെ കാണിക്കണം. മനസ്സിൽ കരുതി.
പുറത്തു മഴയുടെ ശക്തി കൂടുകയാണ്. പത്തു വര്ഷം മുന്പുള്ള ഒരു ഇടവപ്പാതി നാൾ അയാളുടെ മനസിലൂടെ കടന്നു പോയി. അവളും ഞാനും ഒരുമിച്ചു ഒരു പകല് മുഴുവൻ വീടിന്റെ വരാന്തയിൽ മഴയും കണ്ട് തണുപ്പിൽ പൊതിഞ്ഞ ഈറ ൻ കാറ്റുമേറ്റ് അങ്ങനെ ... .ഇടയ്ക്കു കട്ടൻ ചായയും കപ്പ പുഴുക്കും. മുളക് ചമ്മന്തിയും കൂട്ടി കപ്പ കഴിക്കുന്നതിന്റെ സുഖം എനിക്ക് പരിചയപ്പെടുത്തിയത് അവളാണ്. ഒരുപാട് കാറ്റടി കൊള്ളേണ്ട മക്കളെ. അടുക്കളയില നിന്ന് അമ്മയുടെ ശബ്ദം . ചെറുപ്പത്തിന്റെ തിമിർപ്പിൽ ആ വാക്കുകൾക്ക് ഞങ്ങളെ പിൻ തിരിപ്പിക്കാൻ ആയില്ല. ആ രാത്രിയിൽ കടുത്ത പനിയുമായി അവൾ വിറക്കുന്നത് കണ്ടാണ് ഞാൻ ഉണര്ന്നത്. അമ്മയെ വിളിച്ചുനര്തി ചുക്ക് കാപ്പി ഉണ്ടാക്കിച്ചു. എത്ര പറഞ്ഞാലും കേൾക്കില്ല . തണുപ്പ് അടിച്ചതിന്റെ നീർ ദോഷമാണ്. അമ്മയുടെ വക ശകാരം . നാളെ വൈദ്യരെ കണ്ടു മരുന്ന് വാങ്ങി കഴിച്ചാൽ മതി പനിയൊക്കെ മാറിക്കൊള്ളും. അമ്മ നല്കിയ ചുക്ക് കാപ്പിയിൽ സ്നേഹത്തിന്റെ മരുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ പനി പമ്പ കടന്നു.
ഓർമയിൽ നിന്ന് ഉണര്ന്നത് ഫോണിന്റെ ശബ്ദം കേട്ടാണ്. അതവളായിരുന്നു. വീടിലെ ചില ആവശ്യങ്ങൾക്കായി പോയതാണ്. ഇപ്പോൾ മഴ എങ്ങനെ ഉണ്ട്? അധികം തണുപ്പ് അടിക്കരുത്. അമ്മയെ സൂക്ഷിക്കണം കേട്ടോ? എല്ലാത്തിനും എന്റെ വക ഓരോ മൂളൽ .അസമയത്തുള്ള ഫോണ്‍ വിളിയിൽ നീരസം തോന്നിയെങ്കിലും അവളുടെ ശബ്ദം എന്റെ ശരീരത്തിലും മനസിലും ചൂട് പകര്ന്നു. പുറത്തെ മഴയ്ക്ക് തണുപ്പിക്കാൻ ആകാത്ത സ്നേഹത്തിന്റെ ചുടു നിശ്വാസം.
കണ്ണുകളിൽ ഉറക്കം വന്നുതുടങ്ങിയിരിക്കുന്നു . അയാള് കിടക്കയിലേക്ക് ചഞ്ഞു. വര്ന്തയിൽ ഞാനും അവളും. തിമിര്ത്തു പെയ്യുന്ന മഴ .നനുത്ത കാറ്റു ശരീരത്തിലേക്ക് തുളച്ചു കയറുന്നു ഒപ്പം അവളുടെ ചുടു നിശ്വാസവും. എപ്പോഴോ അമ്മയുടെ ചുമകെട്ടാണ് ഉണര്ന്നത്. അയാൾ ഫോണിലേക്ക് നോക്കി. മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു .പുതപ്പ് തലവഴി മൂടി കണ്ണുമടച്ച് കിടന്നു. സ്വപ്നത്തിന്റെ ബാക്കി കാണാൻ കഴിയും എന്ന വിശ്വാസവുമായി.