ചൊവ്വാഴ്ച, ഓഗസ്റ്റ് 6

മലയാളിയുടെ കപട സംസ്കാരം



സംസ്കാരത്തിന്റെ ഔന്ന്യത്വതിൽ ഇരിക്കുന്നവരാണ് മലയാളികൾ  എന്നൊരു അഹങ്കാരം മലയാളികളായ  നമുക്കുണ്ട്.എന്നാൽ അതിൽ അല്പം കപട്യമില്ലേ എന്ന് ചോദിച്ചാൽ തീര്ച്ചയായും ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ. അവനവന്റെ സ്വകാര്യതകളിൽ മൊശപ്പെട്ട ഒരു മുഖം എല്ലാവരിലും ഉണ്ട്  എന്നത് സത്യമാണ്. ചില  അനുഭവങ്ങളാണ് എന്നെ ഇങ്ങനെ ചിന്തിപ്പിക്കാൻ ഇട വരുത്തിയത്. ഈയിടെ ഗൂഗിൾ സർചിൽ ഞാൻ മലയാളം എന്ന് വാക്ക്  ടൈപ്പ് ചെയ്തപ്പോൾ കിട്ടിയ ഉത്തരങ്ങൾ വളരെ ഗോപ്യമായ ലിങ്കുകളാണ് . നമ്മുടെ പുതു തലമുറ ഇങ്ങനെ മലയാളം പഠിക്കാൻ തുടങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കും എന്നാണ് ഇപ്പോഴത്തെ ചിന്ത . പുറമേ മിനുക്കിവച്ച മുഖവുമായി നാം മലയാളികൾ ലോകത്തിനു മുൻപിൽ തുറന്നു കാട്ടുന്ന സദാചാര ബോധം കാപട്യമാണ് എന്ന്  മനസിലാക്കാതെ തരമില്ല. ഈയിടെ ശ്രീമാൻ ബ്ലെസി ഒരു ചലച്ചിത്രം സംവിധാനം ചെയ്തു. പ്രസവരംഗം ചിത്രീകരിച്ചു എന്ന  കാരണത്താൽ നമ്മുടെ മലയാളി സദാചാര വാദികൾ ചിത്രം നിരോധിക്കാൻ വരെ പറഞ്ഞു. വിരൽ  തുമ്പിൽ തെളിയുന്ന രതി വൈകൃതങ്ങൾക്ക് അപ്പുറമാണ് പ്രസവ രംഗങ്ങൾ എന്ന് നാം ചിന്തിച്ചു പോയിട്ടുണ്ടെങ്കിൽ നമ്മുടെ സന്മാര്ഗിക ബോധത്തിന് കാര്യമായ കുഴപ്പമുണ്ട് എന്ന് പറയാതെ വയ്യ. സ്വന്തം ഭാര്യ അല്ലെങ്കിൽ മകൾ പ്രസവത്തിനു തയ്യാറെടുക്കുമ്പോൾ  നമ്മുടെ മനസ്സിൽ എപ്പോഴെങ്കിലും രതി ചിന്തകൾ കടന്നു വരുമോ? അങ്ങനെ കരുതുന്നെങ്കിൽ  നമ്മുടെ സമൂഹത്തിൽ കാര്യമായ രോഗം പിടിപെട്ടിട്ടുണ്ട്.  ഒരു സ്ത്രീ  പ്രസവ മുറിയില അനുഭവിക്കുന്ന വികാര വിചാരങ്ങളെ  ഒരു പുരുഷന് തന്മേയത്വതോടുകൂടി മനസിലാക്കി കൊടുക്കാൻ ബ്ലെസ്സിക്ക് കഴിയുമെങ്കിൽ ലോക സിനിമ ചരിത്രത്തിൽ  മലയാളത്തിനു അഭിമാനിക്കാനാകും എന്ന് തന്നെയാണ് എൻറെ  ചിന്ത . ഒരു സ്ത്രീയിൽ നിന്ന് അമ്മയിലെക്കുള്ള പരിണാമം ഒരു പക്ഷെ ഒരു സ്ത്രീക്കും പുരുഷനും  നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ടാകില്ല.അതുകൊണ്ട് തന്നെ ഇത്തരം പരീക്ഷണങ്ങളെ അസന്മാര്ഗികമായി ചിത്രീകരിക്കുന്നതും ശരിയല്ല.   സന്മാര്ഗികതയുടെ അതിർവരമ്പുകൾ നിശ്ചയിക്കുന്നത് സംസ്കാരമല്ല മറിച്ച്  സംസ്കാരം നിശ്ചയിക്കുന്നത് വ്യക്തിയിൽ  അധിഷ്ടിതമായ സന്മാര്ഗികതയാണ്. നമ്മുടെ സമൂഹത്തിൽ ഇത്തരം ഒരു ശോഷണം വന്നിട്ടുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കണം . സമൂഹത്തിന്റെ ഭാഗമാകുമ്പോൾ ഒരു മുഖവും തനി ച്ചാകുമ്പോൾ മറ്റൊരു മുഖവും ഉള്ളവർ    മലയാളികളുടെ ഇടയിലും   ഉണ്ട്. അതിൽ അച്ഛനും അമ്മയും മകളും മകനും ഉണ്ട്. ഇവർ  എല്ലാവരും ഒരുമിക്കുമ്പോൾ   സദാചാരവും ഒറ്റക്കാകുമ്പോൾ കപടസദാചാരവും  ആകുന്നു എന്നുള്ളതാണ് വിരോധാഭാസം . 

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .അനാദികാലം തൊട്ട്  ഈ ബന്ധങ്ങൾക്ക്പവിത്രത കല്പ്പിച്ചു പോന്നിരുന്നു. അത് നമ്മുടെ മത ഗ്രന്ഥങ്ങളിൽ നിന്നും, പുരാണങ്ങളിൽ നിന്നും  ചരിത്ര പാഠ ങ്ങളിൽ നിന്നും വ്യക്തവുമാണ്. അത്തരം ബന്ധങ്ങളിൽ   ധാർമികതയും അധാർമികതയും ഉണ്ടായിരുന്നെങ്കിലും സാത്വികമായ ബന്ധങ്ങൾക്കായിരുന്നു മുൻ‌തൂക്കം . എന്നാൽ ഇന്ന് അങ്ങനെ അല്ല .നമ്മുടെ സമൂഹം സ്ത്രീയെയും പുരുഷനെയും വേർ തിരിക്കാൻ ഇഷ്ടപ്പെടുന്നില്ല .സർവ  നീതി വേണം എന്ന് പറയുമ്പോൾ അതിനു അതിർവരമ്പുകൾ തീര്ക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ഇന്ന് നമ്മുടെ പെണ്‍കുട്ടികളെ വിളിക്കുന്നത്‌ എടാ പോടാ  എന്നാണ് . അതിലൂടെ നാം പ്രകടമാക്കുന്ന സന്ദേശം  സ്ത്രീ പുരുഷ വ്യത്യാസം എന്നാ ഒന്നില്ലാ എന്നാണ് . അപ്പോൾ നമുക്ക്  നാം നേരിടുന്ന സാംസ്‌കാരിക  ശോഷണത്തെ എങ്ങനെ ഇല്ലാതാക്കാൻ കഴിയും . സ്ത്രീയെ സ്ത്രീയായും പുരു ഷനെ പുരുഷനായും കാണുമ്പോൾ മാത്രമാണ് അവർക്ക്  ഉണ്ടാകേണ്ട വൈകാരിക തലങ്ങൾ സ്വയം  മനസിലാക്കാനാകൂ  . അല്ലെങ്കിൽ  ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയ എന്നതിനപ്പുറം സ്ത്രീ പുരുഷ ബന്ധത്തിന് വേറെ മാനങ്ങൾ കല്പ്പിക്കാൻ പ്രയാസമായിരിക്കും.  മാനസികമായ പക്വത നേടുന്ന സ്ത്രീയും പുരുഷനും ശരീര ശാസ്ത്രതെക്കാൾ സാമൂഹിക ശാസ്ത്രത്തിനായായിരിക്കും കൂടുതൽ കാര്യമായി എടുക്കുക. അവർ മനുഷ്യരെ  നോക്കിക്കാണുന്നത് അക കണ്ണു കൊണ്ടാണ്. വികാരത്തിനെ വിചാരം  കൊണ്ട് നിയന്ത്രിക്കാൻ  ഇവർ ക്കാകുന്നു.

നമ്മുടെ യുവ തലമുറ സെക്സിനെ കാണുന്നത് എങ്ങനെ  എന്നത് വളരെ പ്രധാനമാണ് . എന്റെ അഭിപ്രായത്തിൽ ആ വാക്കിൻറെ  അന്തസത്ത അന്നും ഇന്നും ഒന്ന് തന്നെ. നമ്മുടെ കാഴ്ചപ്പാടിലുള്ള വ്യത്യാസമാണ്  മാറിവരുന്നത് . വ്യക്തി ബന്ധങ്ങളുടെ നിർവചനം ഈ മാറ്റത്തിനു വളരെ അധികം പങ്കു വഹിക്കുന്നു ണ്ട് . ഒരർത്ഥത്തിൽ  ഇത് ഒരു വൈകൃത ത്തിന്റെ അവസ്ഥവരെ എത്തിചേർന്നിരിക്കുന്നു . മകളെ പീഡിപ്പിക്കുന്ന അച്ഛൻ, മകളെ വില്ക്കുന്ന അമ്മ , പീഡ നത്തിന്  വിധേയരാകുന്ന ബാല്യങ്ങൾ . കേരളത്തിൻറെ ഇത്തരം പ്രശ്നങ്ങൾ നാം കാണാതെ പോകുകയാണ് അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുകയാണ്. അപമാനിക്കപ്പെടുന്ന നമ്മുടെ സഹജീവികൾക്ക് എവിടെയാണ് തെറ്റിയത്. അതോ അവരെ ഇത്തരം അവസ്ഥയിലേക്ക് തള്ളിവിടുന്നവർക്കാണോ തെറ്റിയത്. തെറ്റിന്റെ വ്യാപ്തി  മനസിലായില്ല എന്ന് നടിച്ചുകൊണ്ട്‌  സദാചാരത്തിന്റെ മുഖം മൂടിയുമായി  നാം പ്രസംഗികുന്നു. നമ്മളിൽ രൂപം കൊണ്ട് വളർന്നുകൊണ്ടിരിക്കുന്ന അപകടകരമായ ഒരു രോഗാവസ്ഥ കാണാതെ പോകുന്നത് കൂടുതൽ പ്രശനങ്ങൾക്ക്‌  കാരണമായി മാറുകയാണ് . രോഗത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച്  പു റത്തു പ്രകടിപ്പിക്കുന്നു എന്ന് മാത്രം. 

നന്മയുടെവിളക്കുമെന്തി നടക്കേണ്ട നമ്മുടെ വരും  തലമുറ ഇത്തരം ശിഥില വൈരൂപ്യങ്ങളുടെ  കാവല്ക്കരാകുന്നത് അത്യന്തം സങ്കടകരം തന്നെ . മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമയാകുന്ന ഒരുകൂട്ടം കുട്ടികൾ  സമൂഹത്തിന്റെ നേർരേഖയിൽ നിന്ന് വ്യതിചലിച്ചു  സ്വയം നശിക്കുന്നു. ഇത്തരം അരക്ഷിത സമൂഹം എവിടെയായിരിക്കും ചെന്നെത്തുക എന്ന് പ്രവചിക്കാൻ ആകില്ല. പക്ഷെ ഒരു കാര്യം  വ്യക്തമാണ്. ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിലും തിന്മ ജയിച്ചതായി കേട്ടിട്ടില്ല. അതുകൊണ്ട് അറിവിന്റെ ഈ യുഗത്തിൽ എന്ത് അറിയുന്നു എന്നതിനേക്കാൾ എത്രത്തോളം ശരി മനസിലാക്കുന്നു എന്നതിനാണ് പ്രസക്തി. 









2 അഭിപ്രായങ്ങൾ: