എന്തായിരിക്കും ഈ നിമിഷം നാം ഓരോരുത്തരും ചിന്തിക്കുന്നത്? ലോകത്തെ വലിയ സാമ്പത്തിക വിദഗ്ദ്ധർ മുതൽ നിത്യവൃത്തിക്കായി ദിനം പ്രതി പണിയെടുക്കുന്ന സാധാരണ ജനം വരെ. സ്കൂളിൽ പോകുന്ന വിദ്യാർഥികൾ മുതൽ വീടിന്റെ നാലുചുമരുകളാൽ ബന്ധിപ്പിക്കപ്പെട്ട വയോജനങ്ങൾ വരെ ഇപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നത്? രണ്ടു കാര്യങ്ങളാകാനാണ് സാധ്യത ഒന്ന് എന്നാണു ഈ രോഗമൊക്കെ മാറി നാം സാധരണ നിലയിലേക്ക് വരുന്നത്?, രണ്ടാമത് ഈ മഹാമാരി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ സമൂഹത്തിൽ വരുത്തുക?
കഴിഞ്ഞ രണ്ടുമാസക്കാലമായി ലോകം ഭാഗീകമായോ പൂർണമായോ നിശ്ചലമാണ് എന്ന് തന്നെ കരുതാം. ഉത്പാദനമേഖല കൂപ്പുകുത്തി. കാർഷിക മേഖല തകിടം മറിഞ്ഞു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ മുന്നോട്ടു വരുന്ന ലോകാരോഗ്യ സംഘടന പണത്തിനായി അമേരിക്ക പോലുള്ള രാജ്യങ്ങളോട് കൈ നീട്ടുന്നു. ലോക വളർച്ച നിരക്ക് ഈവർഷം നെഗറ്റീവ് മൂന്നുവരെ പോകും എന്ന പ്രവചനം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. ജിഡിപി ഒരുശതമാനമെങ്കിലും ഉണ്ടാകും എന്ന ഈ നിമിഷം നാം കരുതുന്നു. ഒരുകാര്യം നാം സ്വയം ബോധ്യപ്പെടേണ്ടതുണ്ട്. 2020 നു ശേഷം ലോകം വലിയ മാറ്റങ്ങൾക്കു വിധേയമാകും. ഇന്ന് നാം കരുതുന്നതിനേക്കാളുപരി നമ്മുടെ ജീവിതവും കാഴ്ചപ്പാടും മാറിമറിയും.
കൊറോണയെക്കാൾ ഭയാനകമാണ് ലോകം നേരിടാൻ പോകുന്ന ആഗോള സാമ്പത്തിക തകർച്ച എന്നകാര്യത്തിൽ ഒരു തർക്കവും വേണ്ട. ജീവനോപാധികൾ നഷ്ടപ്പെടുന്ന മനുഷ്യരുടെ നിസ്സഹായത, മാറുന്ന ലോകത്തിനനുസരിച്ചു മാറാൻ കഴിയാത്ത വാർധക്യത്തിന്റെ വിലാപങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ സുരക്ഷതേടി പലയിടങ്ങളിൽ ചേക്കേറിയവരുടെ കൂട്ട പലായനങ്ങൾ എന്നിങ്ങനെ എന്തെല്ലാം കാഴ്ചകളാണ് ഇനി നാം കാണാൻ പോകുന്നത്?
പ്രതിസന്ധികളെ മനുഷ്യൻ എന്നും പ്രതിരോധിച്ചിട്ടുണ്ട് അത് തുടരുക തന്നെ ചെയ്യും പക്ഷെ അതിനിടയിൽ വരുന്ന നഷ്ടങ്ങളുടെ വ്യാപ്തി എത്രകണ്ട് വലുതാണ് എന്നതാണ് നമ്മുടെ മുൻപിലുള്ള വലിയ ചോദ്യം. രോഗത്തെ ഭയപ്പെട്ടു കൊണ്ടു നമുക്ക് മുൻപോട്ടു പോകാനാകില്ല. ഇന്ന് കോവിഡ് 19 എങ്കിൽ നാളെ വേറൊന്നു കടന്നു വരും. അതുകൊണ്ടു തന്നെ ഇതിനെ നാം പ്രതിരോധിച്ചെ മതിയാകൂ. മരുന്നിലൂടെയല്ലാതെ ഒരു ഉത്തമ ബോധ്യത്തോടെ അതിനു നമുക്ക് കഴിയണം. അതിനായി നമ്മുടെ ആരോഗ്യശീലങ്ങളെ അടിമുടി മാറ്റിയെ മതിയാകൂ. ഘട്ടംഘട്ടമായി ഈ ജയിൽ വാസം അവസാനിപ്പിച്ചു നാം ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങണം. അതിനായി ഭരണ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരും തരുന്ന നിർദേശങ്ങൾ പിന്തുടരുകയല്ലാതെ മറ്റൊരു മാർഗവും ഇപ്പോൾ നമ്മുടെ മുൻപിലില്ല. രണ്ടായിരത്തി ഇരുപതിന് മുൻപ് എന്ന ചോദ്യത്തെക്കാൾ ഇനി പ്രസക്തി രണ്ടായിരത്തി ഇരുപതിന് ശേഷം എങ്ങനെ എന്നതിനാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ